ടെഹ്റാൻ ∙ യുഎസ് അനുകൂല മുഹമ്മദ് റിസാ പഹ്ലവിയുടെ ഭരണത്തിനെതിരെ 1979ലെ ജനകീയ വിപ്ലവമായിരുന്നു ആധുനിക ഇറാന്റെ ചരിത്രത്തിലെ വഴിത്തിരിവ്. 1979 ജനുവരിയിൽ ആയത്തുല്ല ഖുമൈനിയുടെ നേതൃത്വത്തിൽ ഇറാനിൽ പുതിയ ഭരണകൂടം സ്ഥാപിതമായി. ഫെബ്രുവരി 1ന് ഇറാനിലെ വിദ്യാർഥികൾ ടെഹ്റാനിലെ യുഎസ് എംബസി ഉപരോധിച്ച് ജീവനക്കാരെ ബന്ദികളാക്കി. ബന്ദികളെ മോചിപ്പിക്കാനുള്ള സാഹസികമായ സൈനികശ്രമം വിഫലമായത് യുഎസിനു തിരിച്ചടിയായി. 444 ദിവസത്തെ ബന്ദിജീവിതത്തിനുശേഷമാണ് എംബസി ജീവനക്കാർ മോചിതരായത്.
1980ൽ ഇറാൻ–ഇറാഖ് യുദ്ധം ആരംഭിച്ചപ്പോൾ ഇറാഖിനു പിന്തുണയുമായി യുഎസ് ഓടിയെത്തി. 1984ൽ യുഎസ് ഇറാനെ മുദ്രകുത്തി. 2002ൽ യുഎസ് ഇറാനെ ഇറാഖിനും ഉത്തര കൊറിയയ്ക്കും ഒപ്പം തിന്മയുടെ അച്ചുതണ്ടിൽ ഉൾപ്പെടുത്തി. ഇറാൻ ആണവായുധം വികസിപ്പിക്കാനുള്ള ശ്രമത്തിലാണെന്ന് 2003ൽ രാജ്യാന്തര ആണവോർജ ഏജൻസിയുടെ പരിശോധകർ റിപ്പോർട്ട് നൽകിയത് യുഎസ് അവസരമായെടുത്തു. യുറേനിയം സമ്പുഷ്ടീകരണത്തിന്റെ പേരിൽ ഇറാനെതിരെ ഉപരോധങ്ങളുടെ പരമ്പരയായി. 2013ൽ അന്നത്തെ യുഎസ് പ്രസിഡന്റ് ബറാക് ഒബാമയും മറ്റ് 6 രാജ്യങ്ങളും ഇറാനുമായി ആണവകരാറിലെത്തി.
2017ൽ യുഎസ് പ്രസിഡന്റായ ഡോണൾഡ് ട്രംപ് അധികാരത്തിലെത്തി ഒരാഴ്ച കഴിഞ്ഞപ്പോൾ ഇറാൻ ഉൾപ്പെടെ 7 മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളിൽനിന്നുള്ളവർക്ക് യുഎസിൽ പ്രവേശിക്കാൻ താൽക്കാലിക വിലക്ക് ഏർപ്പെടുത്തിയത് ഇറാനെ ചൊടിപ്പിച്ചു. ബാലിസ്റ്റിക് മിസൈൽ പരീക്ഷണം നടത്തി പ്രതിഷേധിച്ച ഇറാനുമായുള്ള യുഎസ് ബന്ധം പിന്നെയും മോശമായിത്തുടങ്ങി. ആണവകരാറിൽനിന്നു പിൻമാറുകയാണെന്ന് 2018ൽ ട്രംപ് പ്രഖ്യാപിച്ചു. ഇറാന്റെ റവല്യൂഷനറി ഗാർഡിനെ ഭീകര സംഘടനയായി ട്രംപ് പ്രഖ്യാപിച്ചതിനു മറുപടിയായി, യുഎസ് ഭീകരതയെ പ്രോത്സാഹിപ്പിക്കുന്ന രാജ്യമെന്ന് ഇറാനും പ്രഖ്യാപിച്ചു. 2020ൽ ട്രംപ് ഉത്തരവിട്ട സൈനിക നടപടിയിലൂടെ ജനറൽ ഖാസിം സുലൈമാനിയെ വധിച്ചു. ട്രംപിനോടുള്ള ഇറാൻ വിരോധത്തിന്റെ പരകോടിയായിരുന്നു അത്.
വീണ്ടും യുഎസ് പ്രസിഡന്റായി ജനുവരിയിൽ അധികാരമേറ്റ ട്രംപ് ഇറാനുമായി ബന്ധം പുനഃസ്ഥാപിക്കാൻ നയയന്ത്രപാത സ്വീകരിക്കുന്നതായി പ്രഖ്യാപിച്ചു. പുതിയൊരു ആണവകരാറിനായി ചർച്ചയ്ക്കു ക്ഷണിച്ച് ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിക്കു കത്തയച്ചു. തുടർന്ന് നയതന്ത്രതലത്തിൽ ചർച്ച തുടരുന്നതിനിടെയാണ് പൊടുന്നനെ ഇസ്രയേലിന്റെ ആക്രമണമുണ്ടായത്. പിന്നാലെ യുഎസും ഇറാനെ ആക്രമിച്ചു. ഒടുവിൽ അത് യുദ്ധത്തിലേക്ക് വഴിമാറുകയും പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടെ ജീവനെടുക്കുകയും ആയിരുന്നു.
English Summary:
US-Iran relations have been defined by decades of hostility, from economic sanctions to the pivotal moments under Donald Trump’s presidency that escalated tensions. The article traces this complex history of conflict, including the 1979 revolution, the nuclear deal, and its eventual breakdown.
mo-news-common-latestnews mo-news-world-countries-iran mo-news-world-countries-israel 5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-politics-leaders-internationalleaders-ayatollah-ali-khamenei 36req6mslhrrrv2vptrn1n5sgv mo-news-world-countries-unitedstates mo-politics-leaders-internationalleaders-donaldtrump mo-news-common-iranisraeltension
